കോഴിക്കോട്: താമരശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി പ്ലാന്റിന്റെ പരിസര പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ 13 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാകളക്ടർ പറഞ്ഞു.
പ്ലാന്റിന്റെ 300 മീറ്റര്‍ ചുറ്റളവ്, പ്ലാന്റിനും അമ്പായത്തോടിനും ഇടയിലെ റോഡിന്റെ ഇരുവശത്തുമുള്ള 50 മീറ്റര്‍ പ്രദേശം, അമ്പായത്തോട് ജംഗ്ഷന്റെ നൂറുമീറ്റർ ചുറ്റളവ് എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
ഈ പ്രദേശങ്ങളില്‍ നാലോ അതില്‍ കൂടുതലോ ആളുകള്‍ ഒരുമിച്ചു കൂടുന്നതിനും ഏതെങ്കിലും രീതിയുള്ള പ്രതിഷേധമോ പൊതുപരിപാടികളോ പ്രകടനങ്ങളോ നടത്തുന്നതിനും വിലക്കേര്‍പ്പടുത്തിയിട്ടുണ്ട്. സംസ്കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രദേശവാസികളുടെ സമരം പുനരാരംഭിച്ചു.
ഫ്രഷ് കട്ട് ഫാക്ടറിക്ക് ഒന്നര കിലോമീറ്ററോളം അകലെ പന്തൽ കെട്ടിയാണ് സമരം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ സമരത്തിൽ പങ്കാളികളായി.